Pages

ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി, ബൈക്കില്‍ പിന്തുടര്‍ന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

2025 ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു സ്പിന്നർ വരുണ്‍ ചക്രവർത്തി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്ബത് വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ താരം നിർണായക പങ്കുവഹിച്ചു. ഇതാദ്യമായി താൻ കടന്നുപോയ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച്‌ മനസുതുറന്നിരിക്കുകയാണ് വരുണ്‍. 2021ലെ ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നുവെന്നും താൻ മാനസികമായി തകർന്നുവെന്നും വരുണ്‍ വെളിപ്പെടുത്തി.

ഐപിഎല്ലില്‍ വരുണ്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടി20 ലോകകപ്പില്‍ അത്ര ശോഭിക്കാനായില്ല. അവിടെ ഇന്ത്യ സൂപ്പർ 12 ഘട്ടത്തില്‍ പുറത്തായി. മത്സരത്തില്‍ വരുണ്‍ ഒരു വിക്കറ്റ് പോലും വീഴ്‌ത്തിയില്ല. സമ്മർദ്ദം തനിക്ക് വളരെ കൂടുതലായിരുന്നുവെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്നും അത് ഇരുണ്ട കാലമായിരുന്നുവെന്നും വരുണ്‍ പറഞ്ഞു.

"2021 ലോകകപ്പ് എനിക്ക് ഇരുണ്ട കാലമായിരുന്നു. അന്ന് ഞാൻ വിഷാദത്തിലേക്ക് പോലും പോയി. വളരെയധികം ആവേശത്തോടെയാണ് ഞാൻ ടീമിലേക്ക് വന്നത്. എന്നാല്‍, ഒരു വിക്കറ്റ് പോലും എനിക്ക് ലഭിച്ചില്ല. അതിനുശേഷം, മൂന്ന് വർഷത്തേക്ക് എന്നെ സെലക്ഷന് പോലും പരിഗണിച്ചില്ല, വരുണ്‍ പറഞ്ഞു.

ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും താരം വെളിപ്പെടുത്തി."2021 ലെ ടി20 ലോകകപ്പിന് ശേഷം, ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്ബുതന്നെ എനിക്ക് ഭീഷണി കോളുകള്‍ ലഭിച്ചു. ഞാൻ ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. എന്റെ വീടും മറ്റും അവർ ട്രാക്ക് ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് വരുമ്ബോള്‍ ആളുകള്‍ ബൈക്കില്‍ എന്നെ പിന്തുടരുന്നത് ഞാൻ കണ്ടു. പക്ഷേ ആരാധകർ വളരെ വൈകാരികമായി പ്രതികരിച്ചതാണെന്ന് എനിക്ക് മനസിലാകും," വരുണ്‍ പറഞ്ഞു.

No comments:

Post a Comment