Pages

രാഷ്ട്രപതിക്കും ഗവര്‍ണ്ണര്‍ക്കും ബില്ലുകളില്‍ സമയപരിധി; അമിതാധികാര പ്രയോഗമാണെന്ന് സുപ്രീംകോടതിയെ അറിയിച്ച്‌ കേന്ദ്രം

രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഇത് രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്.

ഗവർണർമാർ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്ന് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ രാഷ്ട്രപതി തന്നെ പ്രസിഡന്റ് റെഫറൻസ് വഴി സുപ്രീംകോടതിയെ സമീപിച്ചു. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് റെഫറൻസില്‍ ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.

സുപ്രീംകോടതിക്ക് ഭരണഘടനയുടെ അനുച്ഛേദം 142 ഒരു പ്രത്യേക അധികാരം നല്‍കുന്നുണ്ട്. ഏതെങ്കിലും കേസില്‍ സമ്ബൂർണ നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും ഇത് കോടതിക്ക് അധികാരം നല്‍കുന്നു. അയോധ്യ കേസ് ഉള്‍പ്പെടെയുള്ള പല പ്രധാന കേസുകളിലും ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാൻ സമയപരിധി നിശ്ചയിക്കുന്നത് ഈ അനുച്ഛേദത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

No comments:

Post a Comment