Pages

"ലൈംഗികാരോപണങ്ങളില്‍ രാഹുലിനെതിരെ മൊഴി നല്‍കില്ല, നിയമനടപടിക്ക് താല്‍പ്പര്യമില്ല"; അന്വേഷണ സംഘത്തോട് രണ്ട് യുവതികള്‍

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലവില്‍ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാൻ തയ്യാറല്ലെന്ന് പരാതിക്കാരായ രണ്ട് യുവതികള്‍.

നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യം ഇല്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ ഇപ്പോള്‍ താല്‍പ്പര്യം ഇല്ലെന്നാണ് യുവതികള്‍ അറിയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ ഇവർ പരാതി നല്‍കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ കേസുകള്‍ ദുർബലമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. കേസുമായി സഹകരിക്കില്ലെന്ന് യുവതികള്‍ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഗർഭഛിദ്രം നടത്തിയ യുവതിയെയാണ് പ്രധാനമായും ക്രൈം ബ്രാഞ്ച് സമീപിച്ചത്. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യമില്ലെന്ന് യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ഗർഭഛിദ്രം നടത്തി എന്നു പറയുന്ന ബെംഗളൂരിലെ ആശുപത്രിയിലെത്തി ക്രൈം ബ്രാഞ്ച് സംഘം തെളിവ് ശേഖരിച്ചിരുന്നു. ഈ മാസം 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകള്‍ ശേഖരിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ നീക്കം. ഒന്നാം കക്ഷികള്‍ മൊഴി നല്‍കാൻ വിസമ്മതിച്ചതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്നാം കക്ഷികള്‍ നല്‍കിയിരിക്കുന്ന പരാതികളില്‍ കേസുമായി മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം നേരത്തെ വിലയിരുത്തിയിരുന്നു
അതേസമയം വ്യാജ ഐഡി കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നാല് സുഹൃത്തുക്കളെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു , ചാർലി എന്നിവരെയാണ് പ്രതിചേർത്തത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. അതേസമയം ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രാഹുലിന് വീണ്ടും നോട്ടീസ് നല്‍കി.

No comments:

Post a Comment