പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടനും നിർമാതാവുമായ ദേവനും നടി ശ്വേതാ മേനോനും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. മറ്റു സ്ഥാനാർഥികള്‍ എല്ലാവരും തങ്ങളുടെ പത്രികകള്‍ ബുധനാഴ്ചയോടെ പിൻവലിച്ചതോടെ പോരാട്ടം ഇരുവർക്കുമിടയില്‍ ഒതുങ്ങി. തെരഞ്ഞെടുപ്പില്‍ ആദ്യം പത്രിക നല്‍കിയിരുന്ന നടന്‍ ജഗദീഷ് ഇന്നാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചത്. വനിത പ്രസിഡന്റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷിന്റെ പിന്‍മാറ്റം. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരുമായി ആലോചിച്ചാണ് തീരുമാനമെന്നാണ് വിവരം. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറിയിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരുന്ന ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരും ഇന്ന് പിൻവാങ്ങി. നടന്‍ ജോയ് മാത്യുവിന്റെ പത്രിക നേരത്തെ തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ രവീന്ദ്രനും നടി കുക്കൂ പരമേശ്വരനും തമ്മിലാണ് പോരാട്ടം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക നല്‍കിയിരുന്ന ബാബുരാജ് ഇന്ന് പിൻവലിച്ചു. അമ്മ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരനടക്കമുള്ളവർ ആവശ്യപ്പെട്ടിരിന്നു. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും എന്നതിനാലൊക്കെയാണ് ബാബുരാജ് ഇപ്പോള്‍ പിന്മാറിയത്. ഇനി അമ്മയിലെ തെരഞ്ഞെടുപ്പിന് ഒരിക്കലുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബാബുരാജ് പിന്മാറ്റം പ്രഖ്യാപിച്ചത്.
ട്രഷറർ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ഏറ്റുമുട്ടും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടി നവ്യാ നായർ ഉള്‍പ്പെടെയുള്ളവർ പിന്മാറിയതോടെ, നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവർ മത്സര രംഗത്തുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15-ന് കൊച്ചിയില്‍ നടക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന ഈ തെരഞ്ഞെടുപ്പ് സിനിമാ വ്യവസായത്തിലെ താരങ്ങളുടെ ക്ഷേമത്തിനും സംഘടനയുടെ ഭാവി ദിശയ്ക്കും നിർണായകമാണ്. തെരഞ്ഞെടുപ്പ് ഫലം സംഘടനയുടെ നേതൃത്വത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
No comments
Post a Comment