BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയാകും, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ബങ്കര്‍ നിര്‍മിക്കണം -സന്ദീപ് വാര്യര്‍

ഉറി സർജിക്കല്‍ സ്ട്രൈക്കും ബലാകോട്ട് എയർ സ്ട്രൈക്കുമൊന്നും പാകിസ്താന്റെ അഹങ്കാരത്തിന് കുറവു വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് കുറച്ചുകൂടി ശക്തമായ വ്യാപകമായ തിരിച്ചടി തന്നെ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണം. ജീവത്യാഗം ചെയ്ത ഇന്ത്യൻ പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കണം. അതിന് ഒറ്റക്കെട്ടായി നില്‍ക്കണം. ഇത് യുദ്ധക്കൊതിയല്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

'പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ അത് പഞ്ചാബിലും കാശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നില്‍ക്കും എന്ന് ആരും പ്രതീക്ഷിക്കരുത്. ഏതു നഷ്ടവും സഹിക്കാൻ നമ്മള്‍ തയ്യാറാകണം. ഏതു ത്യാഗവും സഹിക്കാൻ നമ്മള്‍ തയ്യാറാകണം. ഒരു യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയായി മാറാൻ സാധ്യതയുണ്ട്. നമുക്കും ബങ്കറുകള്‍ വേണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ അടിയന്തരമായി ബങ്കറുകള്‍ പണിയാൻ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇന്നല്ലെങ്കില്‍ നാളെ കേരളത്തിന് ഇത് ആവശ്യമായിവരും.

വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാൻ ഉടൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. നാവികസേന ആസ്ഥാനം എന്ന നിലയ്ക്ക് കൊച്ചി വള്‍നറബിള്‍ ആണ്. തീർച്ചയായും ശത്രു ലക്ഷ്യം വയ്ക്കുന്ന ഒരു നഗരം കൊച്ചി ആയിരിക്കും. ഇന്ത്യൻ നാവികസേനയും എയർഫോഴ്സും ശത്രുവിനെ നേരിടാൻ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

1971ല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍ പട വന്നിട്ടും പോടാ പുല്ലേ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു. അന്നും ചൈന ഒളിഞ്ഞും തെളിഞ്ഞും പാകിസ്താനൊപ്പമായിരുന്നു. 140 കോടി ജനങ്ങളുടെ മാർക്കറ്റാണ് ഇന്ത്യ എന്ന ബോധം ചൈനയ്ക്കും വേണം. ഇന്ത്യൻ സമുദ്ര അതിർത്തിയിലൂടെ കടന്നു പോകാൻ കഴിയാത്ത സാഹചര്യം ചൈനീസ് കപ്പലുകള്‍ക്ക് തീർക്കാൻ ഇന്ത്യൻ നാവികസേനക്ക് സാധിക്കും. ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തർക്കങ്ങളില്‍ സമാന നിലപാട് ഇന്ത്യക്കും സ്വീകരിക്കാം.

ചൈനയും തുർക്കിയും എന്ത് നിലപാട് സ്വീകരിച്ചാലും അത്യന്തികമായി സ്വന്തം പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് ഒരു തരിമ്ബു പോലും പിന്മാറരുത്' -സന്ദീപ് വാര്യർ കുറിപ്പില്‍ പറഞ്ഞു.

'വിവാദങ്ങളില്‍ നയം മാറ്റമില്ല, ഞങ്ങള്‍ ഞങ്ങളായി തന്നെ തുടരും'; നയം വ്യക്തമാക്കി ദിവ്യ എസ് അയ്യര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ ഐ എ എസ്.
സിനിമയും ജീവിതവും ഒക്കെ ഒരേ പോലെയാണെന്നും ഒരു സിനിമ പോലെയാണ് ഇപ്പോഴത്തെ വിവാദം താൻ കാണുന്നതെന്നും ദിവ്യ പറഞ്ഞു. 'സിനിമ റിലീസ് ആവുമ്ബോള്‍ ആളുകള്‍ പല വിധത്തിലുള്ള പ്രതികരണം നടത്തും. നമ്മള്‍ ഉദ്ദേശിച്ചത് ആവില്ല കാഴ്ച്ചക്കാരന്‍ കാണുക. ചിലർക്ക് ഇഷ്ടമായെന്ന് വരില്ല. ' ദിവ്യ റിപ്പോർട്ടറിനോട് വ്യക്തമാക്കി. സൈബർ ആക്രമണം കൊണ്ടു നയത്തില്‍ മാറ്റമില്ലായെന്നും താനും ശബരീനാഥനും തങ്ങളായി തന്നെ തുടരുമെന്നും ദിവ്യ എസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ് അയ്യർ കുറിച്ചിരുന്നു.

പോസ്റ്റിന് പിന്നാലെ വ്യാപകമായി ദിവ്യയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരൻ, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. 'പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സർവ്വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട മഹതിയാണ് ദിവ്യ എസ് അയ്യർ' എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.
കർണ്ണൻ ആരായിരുന്നെങ്കിലും മരണം വരെ ധർമ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ്, കുറ്റം പറയാൻ പറ്റില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പോസ്റ്റ് വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും ദിവ്യയുടെ ജീവിതപങ്കാളിയുമായ ശബരീനാഥനും രംഗത്തെത്തി. അഭിനന്ദനം സദുദ്ദേശപരമാണെങ്കിലും വീഴ്ച്ചയുണ്ടായി എന്നാണ് ശബരീനാഥൻ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ല. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമർശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ല' എന്നായിരുന്നു ശബരീനാഥന്‍റെ പ്രതികരണം.

അതേസമയം തന്റെ പോസ്റ്റില്‍ വിശദീകരണവുമായി ദിവ്യ എസ് അയ്യരും രംഗത്ത് എത്തിയിരുന്നു.

തന്‍റെ അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ഉത്തമബോധ്യത്തിലും ചില മനുഷ്യരില്‍ ഞാൻ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് ഈ വിമർശനങ്ങള്‍ എന്നും നന്മയുള്ളവരെ കുറിച്ച്‌ നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നും ദിവ്യ എസ് അയ്യർ ഇൻസ്റ്റയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

'തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോ? പൊലീസ് വേഷത്തിലും സുരേഷ് ഗോപി പരിപാടിക്ക് പോയിട്ടുണ്ട്'; വീണ്ടും ഗണേശ് കുമാര്‍

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വീണ്ടും പരിഹാസവുമായി മന്ത്രി കെ ബി ഗണേശ് കുമാർ.

തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും ഗണേശ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാല്‍ ചിലർ അത് വെെരാഗ്യബുദ്ധിയോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ചൻ നമ്ബ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കില്‍ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നെനെയെന്നും ഗണേശ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ഗണേശ് രംഗത്തെത്തിയത്. സുരേഷ് ഗോപി ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് താൻ തിരഞ്ഞെടുപ്പിന് മുമ്ബ് പറഞ്ഞതാണ്, ഇനി എല്ലാവരും അനുഭവിക്കുക എന്നുമാത്രമാണ് എനിക്ക് പറയാനുള്ളതെന്നാണ് ഗണേശ് കുമാർ പറഞ്ഞത്.

'സുരേഷ് ഗോപിയെക്കുറിച്ച്‌ ഇനി ഞാൻ ഒന്നും പറയുന്നില്ല. അദ്ദേഹം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്ബേ ഞാൻ പറഞ്ഞപ്പോള്‍, സാരമില്ല എന്ന് വിചാരിച്ചവരൊക്കെ ഇപ്പോ അനുഭവിച്ചുകൊള്ളുക എന്നതേയുള്ളൂ. എന്റെ തിരഞ്ഞെടുപ്പ് പ്രസംഗം കേട്ട് എന്തിനാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇന്നലെയും അദ്ദേഹത്തിന് എന്താ കുഴപ്പമെന്ന് ഒരാള്‍ ചോദിച്ചു.

അതിന് മറുപടിയായി ഞാൻ പറഞ്ഞത്, സുരേഷ് ഗോപിക്കല്ല കുഴപ്പം ജയിപ്പിച്ച തൃശൂരുകാർക്കാണ്. വർഷങ്ങളായി എനിക്ക് അറിയാവുന്ന ഒരാളെക്കുറിച്ച്‌ ഞാൻ പറഞ്ഞ അഭിപ്രായമാണ്. തൃശൂരുകാർക്ക് അദ്ദേഹത്തിനെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. വർഷങ്ങള്‍ക്ക് മുമ്ബ് ഇദ്ദേഹം ഭരത്ചന്ദ്രനായി അഭിനയിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ കാറിന്റെ പുറകില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടാകും. ആരുടെയെങ്കിലും ഓർമ്മയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിച്ചാല്‍ മതി. കുറേക്കാലം ആ തൊപ്പി അവിടെയുണ്ടായിരുന്നു'- ഗണേശ് കുമാർ പറഞ്ഞു.

പത്മകുമാറിലൂടെ പുറത്തുവന്നത് പത്തനംതിട്ട സിപിഎമ്മിലെ ഏറെ കാലമായുള്ള വിഭാഗീയത; ഗൗരവമായി കണ്ട് സിപിഎം, നടപടി.

പത്തനംതിട്ട സിപിഎമ്മില്‍ ഏറെ കാലമായി നീറിപുകയുന്ന വിഭാഗീയതയാണ് മുൻ എംഎല്‍എ എ പത്മകുമാറിൻ്റെ പരസ്യ പ്രതിഷേധത്തിലൂടെ പുറത്ത് വന്നത്.

സംസ്ഥാനസമ്മേളന നടപടികള്‍ പൂർത്തിയാകും മുൻപുള്ള ഇറങ്ങിപ്പോക്കിനെ സംസ്ഥാന നേതൃത്വവും അതീവഗൗരവത്തോടെ കാണുന്നു. മറ്റന്നാള്‍ ചേരുന്ന ജില്ലാകമ്മിറ്റിയില്‍ നടപടി വരാനാണ് സാധ്യത.

വിവാദങ്ങള്‍ ഒന്നുമില്ലാതെ അവസാനിക്കേണ്ട കൊല്ലം സമ്മേളനമാണ്. പക്ഷേ പൊതുസമ്മേളനത്തിനു മുൻപ് പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിക്ക് ആകെ നാണക്കേടായി. പത്മകുമാറിനെ എംഎല്‍എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടും ഒക്കെ ആക്കിയിട്ടുണ്ട് പാർട്ടി. എന്നാല്‍ സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതാണ് ഇപ്പോഴത്തെ കടുത്ത അതൃപയ്ക്ക് കാരണം. ചതിവ് - വഞ്ചന - അവഹേളനം. അഞ്ചു പതിറ്റാണ്ടിലേറെയായി ഉള്ള കോമ്രേഡ്ഷിപ്പിനെ പത്മകുമാർ ഇങ്ങനെ ചുരുക്കി എഴുതി ഫേസ്ബുക്കില്‍.

വീണ ജോർജിനെ ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയില്‍ എടുത്തതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നാണ് പത്മകുമാർ പറയുന്നത്. എന്നാല്‍ വീണയെ പോലും പരിഗണിച്ചിട്ടും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവായ തന്നെ അവഗണിച്ചതായി പത്മകുമാർ പലരോടും പരിതപിക്കുന്നു. ഏറെക്കാലമായി പത്തനംതിട്ടയിലെ സിപിഎമ്മില്‍ ഒറ്റയാനാണ് പത്മകുമാർ. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയാകാൻ കുപ്പായം തൈപ്പിച്ചതാണ്. ആഗ്രഹം പക്ഷേ മറ്റു നേതാക്കള്‍ കൈകോർത്ത് മുളയിലെ നുള്ളി കളയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ മുൻകൈ എടുത്തവരില്‍ ഒരാള്‍ പത്മകുമാർ ആയിരുന്നു. ഐസക്കിന്റെ വരവില്‍ പാർലമെൻററി മോഹം തകർന്ന പലരും ആ ദേഷ്യവും പത്മകുമാറിനോട് തീർത്തു. എന്തായാലും സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ പത്മകുമാറിനെതിരെ നടപടി വരുമെന്ന് ഔദ്യോഗിക വിഭാഗം ഉറപ്പിച്ചു പറയുന്നു. മുഖ്യമന്ത്രിക്കും കടുത്ത അതൃപതി ഉണ്ട്.
ബിജെപിയും കോണ്‍ഗ്രസും ഇരുകൈ നീട്ടി സ്വാഗതം ചെയ്തെങ്കിലും തല്‍ക്കാലം പത്മകുമാർ പാർട്ടി വിടില്ലന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ

ആഴക്കടൽ ധാതു ഖനനം: ഉപേക്ഷിക്കണമെന്ന സംയുക്ത പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കും.

ആഴക്കടൽ ധാതു ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രമേയം സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചേക്കും എന്നാണ് സൂചന.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിൻ്റെ തീരങ്ങളിൽ ആഴക്കടൽ ഖനനം ആരംഭിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
2002 ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ മാനദണ്ഡങ്ങളും കഴിഞ്ഞ വർഷം അതിൽ വരുത്തിയ ഭേദഗതികളും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമല്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അവരുടെ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉപേക്ഷിച്ച് നിർദ്ദിഷ്ട ആഴക്കടൽ ഖനനത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ലഹരി വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചിരുന്നു.സഭനിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യറാവുകയായിരുന്നു. സംസ്ഥാനത്തെ കോളേജുകളിൽ റാഗിംഗ് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശ്രദ്ധ ക്ഷണിക്കൽ ആയി സഭയിൽ എത്തും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ചോദ്യോത്തരവേളയിൽ മന്ത്രി പി രാജീവ് മറുപടി നൽകും.

അതേസമയം ആശാവർക്കർമാരുടെ സമര വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ ഇന്ന് പിരിയുന്ന സഭാ സമ്മേളനം ഇനി തിങ്കളാഴ്ചയാണ് വീണ്ടും ചേരുക.

കേരളത്തിലെ 46 റോഡുകൾ നവീകരിക്കും; സർക്കാർ 156 കോടി അനുവദിച്ചു.

കേരളത്തിലെ 46 റോഡുകൾ നവീകരിക്കാനൊരുങ്ങി സർക്കാർ. ഇതിനായി 156 കോടി രൂപ അനുവദിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
 തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്ക് 9.42 കോടി രൂപയും കൊല്ലം കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടി രൂപയും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡിന് ഒരു കോടി രൂപയും എറണാകുളം ജില്ലയിൽ പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

തൃശൂരിൽ ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്കായി 8 കോടി രൂപ, പാലക്കാട് ജില്ലയിൽ മലമ്പുഴ, തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലായി നാലു റോഡുകൾക്ക് 17.5 കോടി രൂപയ്ക്കും അനുമതിയായി.മലപ്പുറം ജില്ലയിൽ താനൂർ, തവനൂർ, ഏറനാട്, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിലായി ഏഴു റോഡുകൾക്കായി 22.5 കോടി രൂപ. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ബേപ്പൂർ, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുന്നമംഗലം, നാദാപുരം മണ്ഡലങ്ങളിലായി 14 റോഡുകൾ നവീകരിക്കുന്നതിന് 38.75 കോടി രൂപയും അനുവദിച്ചു. 

വയനാട് മാനന്തവാടിയിലെ റോഡിന് അഞ്ചു കോടി രൂപ. കണ്ണൂരിൽ പയ്യന്നൂർ, കല്യാശ്ശേരി, ധർമടം, തളിപ്പറമ്പ്, മട്ടന്നൂർ, പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിലെ എട്ട് റോഡുകൾക്കുവേണ്ടി 27.8 കോടി രൂപ. കാസർകോട് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ നാലു റോഡുകൾക്കായി 14.1 കോടി രൂപയും അനുവദിച്ചു.കഴിഞ്ഞ മാസം 383 കോടി രൂപയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി നൽകിയിരുന്നു. ഇതിനു പുറമേയാണ് കൂടുതല്‍ റോഡുകള്‍ നവീകരിക്കുന്നതിന് അനുമതിയായത്.

പുതിയ തലമുറ വല്ലാതെ അസ്വസ്ഥരെന്ന് മുഖ്യമന്ത്രി; ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ്.

സംസ്ഥാനത്ത് വളരുന്ന ലഹരി-അക്രമ സംഭവങ്ങളിൽ നിയമസസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. എല്ലായിടത്തും മത്സരം ആണെന്നും പുതിയ തലമുറ വല്ലാതെ അസ്വസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ലഹരി വിരുദ്ധ കൺ ട്രോൾറൂം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

87,702 കേസുകൾ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തെന്നും. മയക്കു മരുന്ന് കേസിലെ ശിക്ഷാ നിരക്ക് കേരളത്തിൽ കൂടുതലാണെന്നും. കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 5 സ്റ്റാർ ഹോട്ടലുകൾ കേരളത്തിൽ വരുന്നത് മദ്യവ്യാപനമായി കാണരുതെന്നും അത് നാടിൻ്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ എക്സൈസ് വകുപ്പിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയിലെ ചർച്ചയിൽ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. മിസ്റ്റർ സിഎം എന്നാണ് ചെന്നിത്തല വിളിച്ചതെന്നും. അതിലെന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

തൻ്റേടത്തോടെ മുന്നോട്ട് പോകും, രാജ്യദ്രോഹശക്തികൾക്കെതിരായ പോരാട്ടം തുടരും: പിസി ജോർജ്

തൻ്റേടത്തോടെ മുന്നോട്ട് പോകുമെന്നും ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്നും ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ്.  
വാർത്ത ചാനലിൽ മുസ്ലീം മതത്തിനെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയതിന് എടുത്ത കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പിസി ജോർജിൻ്റെ പ്രതികരണം.

കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് വരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രശ്നങ്ങൾ അടക്കം ഉന്നയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ പിസി ജോർജ് തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നായാളാണെന്നും ജാമ്യം നൽകിയാൽ വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും പ്രൊസീക്യൂഷൻ വാദിച്ചു. 

പക്ഷേ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന കർശന ഉപാധിയിൽ പിസി ജോർജിന് കോടതി ജാമ്യം നൽകുകയായിരുന്നു.

കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോർജ് കീഴടങ്ങിയത്.