BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

പാകിസ്താന് ഇന്ത്യയെ ഭയം: അമേരിക്കന്‍ സഹായം തേടി; സംഘര്‍ഷം ലഘൂകരിക്കണമെന്ന് മാര്‍ക്ക് റൂബിയോ

26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടപെടലുമായി അമേരിക്ക.

സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്.
തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച്‌ നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതില്‍ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

ജയശങ്കറുമായുള്ള കോളില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്ക് യുഎസിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. "ഇന്ത്യയും പാകിസ്ഥാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിച്ച്‌ സംഘർഷം ഒഴിവാക്കണം," എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ്, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം യു എസ് ശക്തിപ്പെടുത്തും," എന്നും വ്യക്തമാക്കി.

ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തിലും റൂബിയോ ആക്രമണത്തെ പൂർണ്ണമായും തള്ളുകയും അപലപിക്കുകയും ചെയ്തു. ഇന്ത്യയുമായി ചേർന്ന് സമാധാനം നിലനിർത്താൻ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, നേരിട്ടുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. എന്നാല്‍, ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്നായിരുന്നു ആരോപിച്ചത്. ഇന്ത്യയുടെ നടപടികളെ പ്രകോപനപരം എന്ന് വിമർശിച്ച്‌ അദ്ദേഹം നിഷ്പക്ഷ അന്വേഷണത്തിന് ആഹ്വാനം ചെയ്തു.
തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകള്‍ക്ക് നിർദ്ദേശം നല്‍കിയ സാഹചര്യത്തില്‍ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയതായുള്ള വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയില്‍ കൂടിയാണ് മാർക്ക് റൂബിയോയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും ലൈൻ ഓഫ് കണ്‍ട്രോളില്‍ (എല്‍ ഒ സി) തുടർച്ചയായി വെടിവെപ്പ് തുടരുന്നതാണ് സംഘർഷ സാഹചര്യം രൂക്ഷമാക്കിയിരിക്കുന്നത്. പാക് ഇന്‍ഫർമേഷന്‍ വകുപ്പ് അത്തൗള്ള താരാർ, ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ സൈനിക നടത്തുമെന്ന വിവരം ലഭിച്ചതായും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

യു എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളിലേയും നേതാക്കളുമായും സംസാരിച്ച്‌ 'നീതിയും ഉത്തരവാദിത്തവും' ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു എൻ സെക്യൂരിറ്റി കൗണ്‍സില്‍, ആക്രമണത്തെ അപലപിച്ചെങ്കിലും, പാകിസ്ഥാന്റെയും ചൈനയുടെയും ഇടപെടലിനെ തുടർന്ന് പ്രസ്താവന മയപ്പെടുത്തി. ഏപ്രില്‍ 24-ന് യു എൻ വക്താവ് സ്റ്റെഫാൻ ദുജാറിക്, സ്ഥിതിഗതികള്‍ വഷളാകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യത്തില്‍ സൗദി അറേബ്യയും ഖത്തറും ആശങ്ക പ്രകടിപ്പിക്കുകയും തർക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരങ്ങള്‍ തേടാൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. സംയമനം പാലിക്കാനും, സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനുമാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

തർക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരങ്ങള്‍ തേടണമെന്ന് ആവശ്യപ്പെട്ട സൗദി അറേബ്യ നല്ല അയല്‍പക്ക ബന്ധങ്ങള്‍ വളർത്തിയെടുക്കുന്നതിന്റെയും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം സൗദി എടുത്തുകാട്ടി. സംഘർഷങ്ങള്‍ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങള്‍ക്കും സൗദി അറേബ്യ പിന്തുണ അറിയിച്ചു.

സമാനമായ രീതിയില്‍ പരമാവധി സംയമനം പാലിക്കാനും ക്രിയാത്മകമായ സംഭാഷണങ്ങളില്‍ ഏർപ്പെടാനും ഖത്തർ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു. നയതന്ത്രത്തിലൂടെയുള്ള സമാധാനപരമായ സംഘർഷ പരിഹാരമാണ് മേഖലയിലും അതിനപ്പുറത്തും സ്ഥിരതയിലേക്കുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിർത്തിയടച്ചത് വ്യാപാരത്തിൽ മാറ്റം വരുത്തി, കുങ്കുമപ്പൂവിന് സ്വർണത്തേക്കാൾ വില; കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ വൻ കുതിപ്പ്

 ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. നിലവിലെ സ്വർണത്തേക്കാൾ വേഗത്തിലാണ് കുങ്കുമപ്പൂവിൻ്റെ വില കുതിച്ചുയരുന്നത്.

നിരവധി മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 5 ലക്ഷം രൂപ കടന്ന് കഴിഞ്ഞു. ദക്ഷിണ കശ്മീരില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിർത്തി വ്യാപാരത്തിനായി അടച്ചതിനു ശേഷമാണ് ഈ സംഭവവികാസം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വർദ്ധിച്ചത്. അതിർത്തി അടയ്ക്കുന്നതിനും മുമ്ബ്, ഏറ്റവും ഉയർന്ന നിലവാരമുള്ള കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 4.25 ലക്ഷം മുതല്‍ 4.50 ലക്ഷം രൂപ വരെയായിരുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 1,600 മീറ്റർ മുതല്‍ 1,800 മീറ്റർ വരെ ഉയരത്തില്‍ വളരുന്ന ലോകത്തിലെ ഏക കുങ്കുമപ്പൂവ് ഇന്ത്യയില്‍ നിന്നുള്ള കുങ്കുമപ്പൂവാണ്. ഇക്കണോമിക് ടൈംസ് പ്രകാരം, കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവ് ഉയർന്ന നിലവാരമുള്ളതാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ കശ്മീരില്‍ പ്രതിവർഷം ആറ് മുതല്‍ ഏഴ് ടണ്‍ വരെ കുങ്കുമം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ളത് ലോകത്തിലെ ഏറ്റവും വലിയ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അഫ്ഗാനിസ്ഥാൻ കുങ്കുമപ്പൂവ് അതിന്റെ തീവ്രമായ നിറത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്, അതേസമയം ഇറാനിയൻ കുങ്കുമപ്പൂവ് വിലകുറഞ്ഞ ഓപ്ഷനാണെന്ന് കരുതപ്പെടുന്നു.

ഇറാനിയൻ കുങ്കുമപ്പൂവിന്റെ വിലയും അഞ്ച് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ സ്പെയിൻ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം കുങ്കുമം കൃഷി ചെയ്യുന്നതില്‍ മുൻപന്തിയില്‍ നില്‍ക്കുന്നത്. ആഗോള കുങ്കുമകൃഷിയുടെ 80 ശതമാനവും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം 55 ടണ്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്. കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാല്‍ അതില്‍ നിന്ന് പത്തോളം കിഴങ്ങുകള്‍ ഉണ്ടാക്കാൻ കഴിയും. വസന്തകാലത്തില്‍ നടുന്ന കുങ്കുമക്കിഴങ്ങുകള്‍ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതല്‍ പതിനൊന്നു വരെ ഇളംതണ്ടുകള്‍ മണ്ണിനു പുറത്തേക്കു വരുന്നു.

ശിശിരകാലമാകുമ്ബോള്‍ പർപ്പിള്‍ നിറത്തിലുള്ള പൂമൊട്ടുകള്‍ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി വയലറ്റ് -ലൈലാക് നിറത്തിലുള്ള പൂക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകള്‍ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേര്‍തിരിച്ചെടുക്കുന്നത്. ഏകദേശം 150 പൂക്കളില്‍നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുക. കുങ്കുമപ്പൂവ് മൂന്ന് പ്രധാന ഇനങ്ങള്‍ ആണുള്ളത്.

മോംഗ്ര (കാശ്മീർ) - കടും ചുവപ്പ് നിറത്തിലുള്ള, ഏറ്റവും ശക്തമായ രുചിയുള്ള ഏറ്റവും വില കൂടിയതും ഇതാണ്.
ലാച്ച (കാശ്മീർ) - അല്പം കുറഞ്ഞ വീര്യമുള്ള കുങ്കുമപ്പൂവ്
പുഷാല്‍ (അഫ്ഗാൻ, ഇറാൻ) - മഞ്ഞ നിറമുള്ള നേരിയ കുങ്കുമ നാരുകള്‍. മറ്റ് ഇനങ്ങളെ അപേക്ഷിച്ച്‌ വില കുറഞ്ഞത്.

കുങ്കുമത്തിന്റെ തീവിലക്ക് കാരണം പരിപാലിക്കാനും വിളവെടുക്കാനും വിളവെടുത്ത് അത് ഉണക്കിയെടുക്കുന്നതിനുമുള്ള ബുദ്ധിമുട്ടാണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കണം. അല്ലാത്തപക്ഷം പൂപ്പല്‍ പിടിച്ച്‌ അത് ഗുണമില്ലാതാവും. ഉണക്കുന്നത് ശ്രമകരമായി ജോലിയാണ്. ലോഹം കൊണ്ടുണ്ടാക്കിയ അരിപ്പക്ക് മുകളില്‍ കുങ്കുമം വെക്കുന്നു. എന്നിട്ട് കല്‍ക്കരി അഥവാ മരം ഈ അരിപ്പക്ക് കീഴെ വച്ച്‌ കത്തിക്കുന്നു. താപനില 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാം അതിനുശേഷം, വായുസഞ്ചാരമില്ലാത്ത ഗ്ലാസ് കുപ്പികളില്‍ അടച്ചുവച്ച്‌ സൂക്ഷിക്കുന്നു.

ദി ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം , പാംപോർ, ബുഡ്ഗാം, പുല്‍വാമ, ശ്രീനഗർ, ജമ്മുവിലെ കിഷ്ത്വാർ ജില്ല എന്നിവിടങ്ങളില്‍ ആണ് കശ്മീരി കുങ്കുമം കൃഷി ചെയ്യുന്നത്. ഇന്ത്യ ഇന്റർനാഷണല്‍ കശ്മീർ കുങ്കുമപ്പൂവ് ട്രേഡിംഗ് സെന്റർ പ്രകാരം, കശ്മീരിലെ കുങ്കുമപ്പൂ കൃഷി ബിസി 500 മുതലുള്ളതാണ്. 2020-ല്‍ കശ്മീരി കുങ്കുമപ്പൂവിന് ഭൂമിശാസ്ത്രപരമായ സൂചന (ജിഐ) ടാഗ് ലഭിച്ചു - ലോകത്തിലെ ഏക ജിഐ ടാഗ് ചെയ്ത സുഗന്ധവ്യഞ്ജനമാണിത്. ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ളതും ,ഗുണങ്ങളോ പ്രശസ്തിയോ ഉള്ളതുമായ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഒരു അടയാളമാണ് ജിഐ ടാഗ്. ജിഐ സർട്ടിഫിക്കേഷൻ കശ്മീരി കുങ്കുമപ്പൂവില്‍ വ്യാപകമായ മായം ചേർക്കുന്നത് തടയും, അതുവഴി, കുങ്കുമപ്പൂവിന് വളരെ മികച്ച വില ലഭിക്കും. കശ്മീരി കുങ്കുമപ്പൂവ് ഭക്ഷണത്തിലും, ഔഷധ ആവശ്യങ്ങള്‍ക്കും, സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു, കൂടാതെ ഇന്ത്യയിലുടനീളമുള്ള മതപരമായ ആചാരങ്ങളുടെ ഭാഗവുമാണ്.

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഈ സൈറ്റുകള്‍ വഴി റിസള്‍ട്ട് അറിയാം

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം.

ഡിജിലോക്കർ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികള്‍ക്കു ഫലമറിയാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദി കൗണ്‍സില്‍ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.

ഈ വർഷം, 2025 ലെ ഐ‌എസ്‌സി പരീക്ഷയില്‍ പെണ്‍കുട്ടികള്‍ 99.45% എന്ന ഉയർന്ന വിജയശതമാനം രേഖപ്പെടുത്തി, ആണ്‍കുട്ടികള്‍ 98.64% വിജയശതമാനം നേടി. 2025 ല്‍ ആകെ 99,551 പേർ ഐ‌എസ്‌സി പരീക്ഷ എഴുതി അവരില്‍ 98,578 പേർ വിജയിച്ചു.

ഫലം പുറത്തുവന്നതോടെ വിദ്യാർഥികള്‍ക്ക് ഉത്തരകടലാസുകള്‍ പുഃനപരിശോധിക്കാൻ അവസരം ഒരുങ്ങി. മേയ് 4നുള്ളില്‍ പുഃനപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കണം. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹമുള്ള വിദ്യാർഥികള്‍ക്ക് ഇംപ്രുവ്മെൻ്റ് പരീക്ഷ എഴുതാനും അവസരമുണ്ട്. പരമാവധി രണ്ടു വിഷയങ്ങളിലാണ് ഇംപ്രൂവ്മെന്‍റ് എഴുതാൻ കഴിയുക. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്നാണ് വിവരം.ഡിജിലോക്കറില്‍ ഐസിഎസ്‌ഇ ഫലം എങ്ങനെ പരിശോധിക്കാം?

(a) ttps://results.digilocker.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
(b) CISCE വിഭാഗം കണ്ടെത്തുക: ഡിജിലോക്കർ റിസള്‍ട്ട് ലാൻഡിങ് പേജില്‍ CISCE വിഭാഗം പ്രത്യേകം ഉണ്ടാകും.

ICSE (ക്ലാസ് X) വർഷം 2025 ഫലങ്ങള്‍ക്കായി:
(i) "Get Class X Result" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
(ii) അടുത്ത പേജില്‍, താഴെ പറയുന്ന വിവരങ്ങള്‍ നല്‍കുക:
ഇൻഡക്സ് നമ്ബർ
യൂണീക്ക് ഐഡി
ജനനത്തിയതി (അഡ്മിഷൻ കാർഡില്‍ ഉള്ളതുപോലെ)
(iii) ICSE ക്ലാസ് 10 ഫലം കാണാൻ "Submit" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 9ന്; മൂല്യനിര്‍ണയം കഴിഞ്ഞ് മാര്‍ക്ക് എൻട്രി നടപടികള്‍ പൂര്‍ത്തീകരിച്ചു

ഈ വർഷത്തെ എസ്‌എസ്‌എല്‍സി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതല്‍ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

5,6,7 ക്ലാസ്സുകളിലും സബ്ജക്‌ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതല്‍ പരിശീലനം നല്‍കും.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമുണ്ട്. സർക്കാർ മേഖലയില്‍ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാർത്ഥികളും അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി.
ഇവർക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതി.

റ്റി.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ 2,815 ആണ്‍കുട്ടികളും 242 പെണ്‍കുട്ടികളുമുണ്ട്. എ.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളില്‍ അറുപത്തിയഞ്ച് വിദ്യാർത്ഥികളും, എസ്.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്‌.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ 12 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്ബുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികള്‍ പൂർത്തീകരിച്ചു. മെയ് മാസം ഒമ്ബത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.

അക്ഷയതൃതീയയ്ക്കു തൊട്ടുമുമ്ബ് തിരിച്ചുകയറി സ്വര്‍ണം; വീണ്ടും 72,000 രൂപയിലേക്ക്

സംസ്ഥാനത്ത് ആറുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും തിരിച്ചുകയറി സ്വർണം. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,840 രൂപയിലും ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,395 രൂപയിലുമെത്തി.

അക്ഷയതൃതീയയ്ക്ക് ഇനി ഒരു ദിനം മാത്രം ശേഷിക്കേയാണ് സ്വർണവില വീണ്ടും കുതിക്കുന്നത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. അതിനുശേഷം ഇതുവരെ ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്.

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔണ്‍സിന് 3,353 ഡോളർ വരെ ഉയർന്നശേഷം നിലവില്‍ 3,311 ഡോളറിലേക്ക് താഴ്ന്നു.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയാകും, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ബങ്കര്‍ നിര്‍മിക്കണം -സന്ദീപ് വാര്യര്‍

ഉറി സർജിക്കല്‍ സ്ട്രൈക്കും ബലാകോട്ട് എയർ സ്ട്രൈക്കുമൊന്നും പാകിസ്താന്റെ അഹങ്കാരത്തിന് കുറവു വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് കുറച്ചുകൂടി ശക്തമായ വ്യാപകമായ തിരിച്ചടി തന്നെ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണം. ജീവത്യാഗം ചെയ്ത ഇന്ത്യൻ പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കണം. അതിന് ഒറ്റക്കെട്ടായി നില്‍ക്കണം. ഇത് യുദ്ധക്കൊതിയല്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

'പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ അത് പഞ്ചാബിലും കാശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നില്‍ക്കും എന്ന് ആരും പ്രതീക്ഷിക്കരുത്. ഏതു നഷ്ടവും സഹിക്കാൻ നമ്മള്‍ തയ്യാറാകണം. ഏതു ത്യാഗവും സഹിക്കാൻ നമ്മള്‍ തയ്യാറാകണം. ഒരു യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയായി മാറാൻ സാധ്യതയുണ്ട്. നമുക്കും ബങ്കറുകള്‍ വേണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ അടിയന്തരമായി ബങ്കറുകള്‍ പണിയാൻ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇന്നല്ലെങ്കില്‍ നാളെ കേരളത്തിന് ഇത് ആവശ്യമായിവരും.

വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാൻ ഉടൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. നാവികസേന ആസ്ഥാനം എന്ന നിലയ്ക്ക് കൊച്ചി വള്‍നറബിള്‍ ആണ്. തീർച്ചയായും ശത്രു ലക്ഷ്യം വയ്ക്കുന്ന ഒരു നഗരം കൊച്ചി ആയിരിക്കും. ഇന്ത്യൻ നാവികസേനയും എയർഫോഴ്സും ശത്രുവിനെ നേരിടാൻ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

1971ല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍ പട വന്നിട്ടും പോടാ പുല്ലേ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു. അന്നും ചൈന ഒളിഞ്ഞും തെളിഞ്ഞും പാകിസ്താനൊപ്പമായിരുന്നു. 140 കോടി ജനങ്ങളുടെ മാർക്കറ്റാണ് ഇന്ത്യ എന്ന ബോധം ചൈനയ്ക്കും വേണം. ഇന്ത്യൻ സമുദ്ര അതിർത്തിയിലൂടെ കടന്നു പോകാൻ കഴിയാത്ത സാഹചര്യം ചൈനീസ് കപ്പലുകള്‍ക്ക് തീർക്കാൻ ഇന്ത്യൻ നാവികസേനക്ക് സാധിക്കും. ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തർക്കങ്ങളില്‍ സമാന നിലപാട് ഇന്ത്യക്കും സ്വീകരിക്കാം.

ചൈനയും തുർക്കിയും എന്ത് നിലപാട് സ്വീകരിച്ചാലും അത്യന്തികമായി സ്വന്തം പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് ഒരു തരിമ്ബു പോലും പിന്മാറരുത്' -സന്ദീപ് വാര്യർ കുറിപ്പില്‍ പറഞ്ഞു.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച്‌ രൂപ

ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്‌ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് മുന്നേറി.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ന് മുകളിലാണ്.

ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്ബനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച്‌ പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.